
തെഹ്റാൻ: ഇറാൻ റവല്യൂഷണറി ഗാർഡിന്റെ പുതിയ ഇൻ്റലിജൻസ് മേധാവിയായി ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇസ്രയേൽ ആക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) കമാൻഡറായ മേജർ ജനറൽ മുഹമ്മദ് പക്പൂർ ആണ് പുതിയ സൈനികരുടെ നിയമനം പ്രഖ്യാപിച്ചത്. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ജൂൺ 15നാണ് മുൻ സൈനിക മേധാവി മുഹമ്മദ് കസെമി, റവല്യൂഷണറി ഗാർഡ് ഓഫീസറായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവർ കൊല്ലപ്പെടുന്നത്. മുഹമ്മദ് കസെമിയ്ക്ക് പകരക്കാരനായാണ് മജീദ് ഖദാമിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ജൂൺ 13 ന് ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട മുൻ ഐആര്‍ജിസി കമാൻഡർന് പകരം മേജർ ജനറൽ മുഹമ്മദ് പക്പൂർ പുതിയ മേധാവിയായി ചുമതലയേറ്റിരുന്നു.
നേരത്തെ ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഇൻ്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തലവനായി ജനറൽ മജീദ് ഖദാമി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 മുതൽ 2022 വരെ ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തിൻ്റെയും സായുധ സേനാ സപ്പോർട്ടിൻ്റെയും ഇൻഫർമേഷൻ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തലവനായും ഖദാമി പ്രവർത്തിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.