സംഘർഷത്തിലേക്ക് യുഎസിനെ കൊണ്ടുവന്ന നെതന്യാഹുവിന് അതേ നാണയത്തിൽ മറുപടി കൊടുക്കുമെന്ന് ഇറാൻ

യുണൈറ്റഡ് നേഷൻസ്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ വിളിച്ച അടിയന്തരയോഗത്തിൽ വാഗ്വാദത്തിലേർപ്പെട്ട് യുഎസ്, ഇറാൻ പ്രതിനിധികൾ. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി വിളിച്ച അടിയന്തര യോഗത്തിലാണ് സംഭവം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഘർഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും നയതന്ത്രത്തെ തകർക്കാനാണ് യുഎസ് തീരുമാനമെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി ആമിർ സയീദ് ഇറാവനി പറഞ്ഞു. പ്രത്യാക്രമണത്തെ കുറിച്ച് ഇറാൻ കൃത്യമായ തീരുമാനമെടുക്കുമെന്നും യുഎസിന്റെ വിദേശകാര്യനയത്തെ അപഹരിക്കുന്നതിൽ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായ നെതന്യാഹു വിജയിച്ചതായും ഇറാൻ പ്രതിനിധി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സ്ഥാപകരിലൊന്നായതും യുഎൻ ചാർട്ടറിലും ആണവ നിർവ്യാപന ഉടമ്പടിയിലും ഉത്തരവാദിത്വപ്പെട്ട ഒരു കക്ഷിരാജ്യം ഒരു നിയമവിരുദ്ധ ഭരണകൂടത്തിന്റെ സായുധാക്രമണത്തിന് വിധേയമായിരിക്കുന്നത് അങ്ങേയറ്റം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. എൻപിടിയിൽ ചേരാൻ വിസമ്മതിച്ച ആണവായുധങ്ങളുള്ള ഒരു നിയമവിരുദ്ധ ഭരണകൂടമായ ഇസ്രായേൽ ഒരു തെളിവുമില്ലാതെ ഇറാൻ ആണവായുധം നേടുന്നതിന്റെ വക്കിലാണെന്ന തെറ്റായ പ്രചാരണം പതിറ്റാണ്ടുകളായി നടത്തിയിരിക്കുകയാണെന്ന് ഇറവാനി പറഞ്ഞു. സുരക്ഷാസമിതിയ്ക്കും ഐക്യരാഷ്ട്രസഭയ്ക്കും ഇതൊരു ചരിത്രപരമായ പരീക്ഷണമാണെന്നും ഉചിതമായി പ്രവർത്തിക്കാനും ഈ ആക്രമണത്തെ അപലപിക്കാനും പരാജയപ്പെട്ടാൽ ഗാസയിൽ സംഭവിച്ചതു പോലെ യുദ്ധത്തിന് കൂട്ടുനിന്നതായുള്ള കുറ്റബോധം എക്കാലവും അവശേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായതിനാലാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ ഡെറോത്തി ഷിയ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ പ്രമുഖസ്ഥാനത്താണ് ഇറാനെന്നും അതിനാൽത്തന്നെ ഇറാൻ്റെ പക്കലുള്ള ആണവശേഷി ലോകത്തിനാകമാനം ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്നും യുഎസ് അംബാസഡർ പറഞ്ഞു. ആക്രമണത്തേയും ഭീഷണിയേയും പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ നയതന്ത്രബന്ധത്തിന്റെ പേരിൽ സഹായിക്കുക മാത്രമാണ് യുഎസ് ചെയ്‌തത്. നാൽപത് കൊല്ലമായി അമേരിക്കയെ നശിപ്പിക്കും, ഇസ്രയേലിനെ നശിപ്പിക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി അയൽരാജ്യങ്ങളുടേയും അമേരിക്കയുടേയും ലോകത്തിന്റെ തന്നെയും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഒരു സ്ഥിരഭീഷണിയായി ഇറാൻ തുടരുകയാണെന്നും ഡൊറോത്തി ഷിയ സുരക്ഷാസനമിതിയിൽ വിശദമാക്കി.

ഇസ്രയേലിന് നേർക്ക് ഭീകരവാദികളെ ഉപയോഗിച്ച് ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായും പതിറ്റാണ്ടുകളായി പശ്ചിമേഷ്യയിൽ തുടരുന്ന ദുരിതങ്ങളുടെയും എണ്ണമറ്റ മരണങ്ങളുടേയും ഉത്തരവാദിത്വം ഇറാനാണെന്നും യുഎസ് അംബാസഡർ പറഞ്ഞു. ഇറാൻ ഭരണകൂടവും അവർ നിയോഗിച്ചവരും ചേർന്ന് ഒട്ടേറെ അമേരിക്കക്കാരെ വധിച്ചു. ഇറാൻ ഉദ്യോഗസ്ഥർ അവരുടെ ശത്രുതാപരമായ കുതന്ത്രങ്ങളും അടിസ്ഥാനരഹിതവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിന് ഒരുതരത്തിലും ആണവായുധം അനുവദിക്കാനാകില്ലെന്നും അവർ പറഞ്ഞു.

More Stories from this section

family-dental
witywide