ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; നയതന്ത്ര ചർച്ചകൾക്ക് ഇനി സാഹചര്യമില്ലെന്നും ഇറാൻ

ടെഹ്റാൻ/ഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷം കടുക്കുമ്പോൾ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇസ്രയേലിന്‍റെ ആക്രമണം നയതന്ത്ര ചർച്ചകൾക്കുള്ള സാഹചര്യം ഇല്ലാതാക്കിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള ചർച്ചയിൽ ഇക്കാര്യം അറിയിച്ചെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചെന്നും ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് ഇറാൻ നന്ദി അറിയിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

എന്നാല്‍, ഇസ്രയേലിനെ അപലപിച്ച ഷാങ്ഹായ് സഹകരണ സംഘടന പ്രസ്താവനയിൽ ഇന്ത്യ വിയോജിപ്പ് അറിയിച്ചിരുന്നു. സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണം എന്നാണ് ഇസ്രായേൽ – ഇറാൻ സംഘര്‍ഷത്തിൽ ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നതായി ഇന്ത്യയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. സംഘടന ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനെ അപലപിക്കുന്ന നിലപാട് സംഘടന സ്വീകരിച്ച സാഹചര്യത്തിലാണ് വിശദീകരണം.

ഇസ്രയേൽ ഇറാന് നേരെ നടത്തിയ സൈനികാക്രമണങ്ങളെ ഷാങ്ഹായ് സഹകരണ സംഘടന ശക്തമായി അപലപിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ വഷളായതിൽ ആശങ്ക രേഖപ്പെടുത്തുന്നതായും സംഘടന വ്യക്തമാക്കി. ഇസ്രയേലിന്‍റെ ഈ നടപടി സാധാരണക്കാരെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും സാധാരണക്കാർക്ക് ജീവാപായം സംഭവിച്ചുവെന്നും യുറേഷ്യൻ സുരക്ഷാ, രാഷ്ട്രീയ സംഘമായ ഷാങ്ഹായ് സഹകരണ സംഘടന ഒരു പ്രസ്താവനയിൽ അറിയിച്ചു.