
തെഹ്‌റാന്‍: ഇറാൻ – ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചൈനയില്‍ നിന്ന് ഇറാന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാൻ്റെ മീതെ അമേരിക്കയും ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ നടപടികൾ. ഇറാൻ ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകളാണ് വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇറാൻ്റെ റഷ്യയില്‍ നിന്ന് SU-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ് ചൈനീസ് ജെറ്റുകള്‍ വാങ്ങാനുള്ള തീരുമാനം. പാകിസ്താന്‍ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 മിസൈലുകളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുളള സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍ പ്രയോഗിച്ച ജെറ്റാണ് ഇത്. യുദ്ധവിമാനമായ ചെങ്ദു സ്വന്തമാക്കാനായി ഇറാന്‍ ചൈനയുമായുളള ചര്‍ച്ചകള്‍ ശക്തമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ തന്നെ ഇറാന്‍ ചൈനയില്‍ നിന്ന് J-10C യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു. 2015-ല്‍ ചൈനയില്‍ നിന്ന് 150 ജെറ്റുകള്‍ വാങ്ങാനാണ് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെ ശ്രമം പരാജയപ്പെട്ടു. എണ്ണയും വാതകവും പകരം നല്‍കാനായിരുന്നു തീരുമാനം. കൂടാതെ ആ സമയം ഇറാനെതിരായ ഐക്യരാഷ്ട്ര സഭയുടെ ആയുധ ഉപരോധവും കരാര്‍ പരാജയപ്പെടാന്‍ കാരണമായി തീർന്നു.
‘വിഗറസ് ഡ്രാഗണ്‍’ എന്നറിയപ്പെടുന്ന ജെ 10 സി ചൈനയുടെ നൂതന യുദ്ധവിമാനങ്ങളിലൊന്നാണ്. ചൈനയുടെ ചെങ്ദു എയ്‌റോസ്‌പേസ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഈ യുദ്ധവിമാനം ഇറാന്‍ വ്യോമസേനയ്ക്ക് വലിയ മുതല്‍കൂട്ടാകും.