
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ട അമേരിക്കക്കും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മറുപടി. നേരത്തെ തന്നെ അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ ഖമേനി, രാജ്യത്തെ അഭിസംബോധന ചെയ്യവേ കൂടുതൽ കടുത്ത ഭാഷയിൽ അമേരിക്കയെ വിമർശിച്ചു. എന്തുവന്നാലും ഇറാൻ കീഴടങ്ങില്ലെന്നും യു എസ് നടത്തുന്ന ഏതൊരു ആക്രമണത്തിനും സൈനിക നീക്കത്തിനും പരിഹരിക്കാനാകാത്ത ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി. ഇറാൻ അടിച്ചേൽപ്പിച്ച സമാധാനമോ യുദ്ധമോ അംഗീകരിക്കില്ലെന്നും ഖമേനി വ്യക്തമാക്കി.
‘യുദ്ധത്തെ യുദ്ധം കൊണ്ടും, ബോംബിനെ ബോംബ് കൊണ്ടും, ആക്രമണത്തെ ആക്രമണം കൊണ്ടും നേരിടുമെന്നും ആയത്തുള്ള ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. ഒരു ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ലെന്നും പരമോന്നത നേതാവ് വിവരിച്ചു. ഏതൊരു യുഎസ് സൈനിക ഇടപെടലും നിസ്സംശയമായും അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.
അതിനിടെ ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്. പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ത്വരിതപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.