അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ലോകത്തെ ആശങ്കയിലാക്കുന്ന തീരുമാനത്തിലേക്കോ ഇറാൻ, ഹോർമൂസ് കടലിടുക്ക് അടച്ചേക്കും, പാര്‍ലമെന്റ് അംഗീകാരം നൽകി? എണ്ണവില കുതിച്ചുയരും

ടെഹ്റാൻ: ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്കയും തങ്ങളെ ആക്രമിച്ചതിനു പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തുന്ന കടുത്ത നടപടിയിലേക്ക് ഇറാന്‍ കടന്നേക്കുമെന്ന് സൂചന. ആഗോള തലത്തിൽ തന്നെ അതി പ്രസക്തമായ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനാണ് ഇറാന്റെ തീരുമാനം. തീരുമാനത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമേനിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും ആകും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഗള്‍ഫ് ഓഫ് ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഹോര്‍മൂസ് കടലിടുക്ക്. ഇത് അടയ്ക്കുന്നത് 40 ശതമാനത്തോളം എണ്ണകപ്പലുകളുടെയും, ചരക്ക് കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും. ആഗോള എണ്ണ വിപണിയില്‍ തന്നെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം.

ലോകത്തെ എണ്ണവ്യാപാരത്തിന്‍റെ 25 ശതമാനവും നടക്കുന്ന സ്ട്രെയിറ്റ് ഓഫ് ഹോര്‍മൂസ് അടച്ചാല്‍ ഇറാഖ്, കുവൈത്ത്, ഖത്തര്‍, യുഎഇ, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുറത്തേക്കുള്ള എണ്ണനീക്കം നിലയ്ക്കും. ഇതോടെ എണ്ണവില കുതിച്ചുയരുമെന്ന് ഉറപ്പാണ്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ ആഗോള വ്യാപാരത്തെയും എണ്ണവിലയെയും ബാധിക്കുമെന്നത് ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഇറാനും ഒമാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയതും നിര്‍ണായകവുമായ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അതിന്റെ വടക്ക്, തെക്ക് ഒമാന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നതും തുടര്‍ന്ന് അറേബ്യന്‍ കടലിലേക്ക് വ്യാപിക്കുന്നതുമായ ചെറിയ കടലാണ് ഇത്. ഏകദേശം 161 കിലോമീറ്റര്‍ നീളമുള്ള ഹോര്‍മുസ് കടലിടുക്ക് ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റര്‍ വീതിയാണുള്ളത്. കപ്പല്‍പാതക്ക് ഇരുവശത്തേക്കും മൂന്ന് കിലോമീറ്റര്‍ വീതി മാത്രമേയുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്ക് കടന്നുപോകാന്‍ തക്ക ആഴമുള്ളതാണ് ഈ കടലിടുക്ക്. ഹോര്‍മുസ് കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണയും എണ്ണ ഉത്പന്നങ്ങളുമാണ് കയറ്റുമതി നടത്തുന്നത്. ഇത് ആഗോള അസംസ്‌കൃത വസ്തുക്കളുടെ വ്യാപാരത്തിന്റെ ഏകദേശം 25 ശതമാനമാണ്.

More Stories from this section

family-dental
witywide