അമേരിക്ക ഇറങ്ങിയതോടെ റഷ്യയും യുദ്ധക്കളത്തിലേക്കോ? പുടിനുമായി നിർണായക കൂടിക്കാഴ്ച നടത്താൻ ഇറാൻ വിദേശ്യകാര്യ മന്ത്രി മോസ്‌കോയിൽ എത്തും

മോസ്കോ: ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ ഇറാനെ ആക്രമിച്ചുകൊണ്ടുള്ള അമേരിക്കയുടെ കടന്നുവരവോടെ പശ്ചിമേഷ്യയിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. നിലവിലെ അതീവ ഗുരുതരമായ സാഹചര്യത്തിൽ റഷ്യ കൂടി യുദ്ധക്കളത്തിൽ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാനും ചർച്ച നടത്താനുമായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് മോസ്കോയിലേക്ക് തിരിക്കും.

തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ യാത്രാലക്ഷ്യം. “റഷ്യ ഇറാന്റെ ഉറ്റ സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ്. ഞങ്ങൾ എന്നും പരസ്പരം കൂടിയാലോചിക്കുകയും നയപരമായ നിലപാടുകൾ ഏകോപിപ്പിക്കുകയും ചെയ്യാറുണ്ട്,” ഇസ്താംബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അരാഗ്ചി പറഞ്ഞു. മുൻ ആണവ കരാറായ ജെ.സി.പി.ഒ.എ.യിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ റഷ്യയുമുണ്ടെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ശത്രുത അവസാനിപ്പിക്കാൻ തുർക്കി മധ്യസ്ഥത വഹിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് ഉർദുഗനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇറാനെതിരായ യുഎസ് ഭീഷണികൾ തടയേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ രാജ്യത്തിന്റെ ആണവ പരിപാടി പൂർണ്ണമായും സമാധാനപരമാണെന്ന് അരാഗ്ചി ആവർത്തിച്ചു.

“ഇറാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന തെറ്റായ ആരോപണത്തിന് ഇറാനെ എന്തിനാണ് ആക്രമിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല,” അദ്ദേഹം പറഞ്ഞു. പഴയ ആണവകരാർ റദ്ദാക്കിയതും, സൈനികാക്രമണങ്ങളിലൂടെ പുതിയ ചർച്ചകൾക്ക് തടസ്സമുണ്ടാക്കിയതും അമേരിക്കയാണെന്നും അരാഗ്ചി കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide