
ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത തിരിച്ചടി നൽകുമെന്നും ശത്രുക്കൾക്ക് അവരുടെ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു. യുഎസ് ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസേഷ്യൻ അമേരിക്കയെ അപലപിച്ചു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനെതിരെയുണ്ടായ ഏറ്റവും ഗുരുതരമായ പാശ്ചാത്യ സൈനിക നടപടിയാണ് ആക്രമണങ്ങളെന്നും അമേരിക്കക്കാർക്ക് അവരുടെ ആക്രമണത്തിന് ഒരു പ്രതികരണം ലഭിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പെസേഷ്യൻ പറഞ്ഞു.