പശ്ചിമേഷ്യയില്‍ ആശ്വാസം; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഇറാനും

വാഷിംഗ്ടണ്‍ : പന്ത്രണ്ടുദിവസം നീണ്ട ഇറാന്‍ – ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഇറാനും ഇസ്രയേലും വെടി നിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വെടിനിര്‍ത്തല്‍ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നീടാണ് ഇരു കൂട്ടരും സമ്മതം മൂളിയത്.

ആദ്യം ഇറാനാണ് കരാര്‍ അംഗീകരിച്ചത് പിന്നീടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാര്‍ അംഗീകരിച്ചതായി സ്ഥിരീകരിച്ചത്. ഇറാനെതിരായ ലക്ഷ്യങ്ങള്‍ ഇസ്രായേല്‍ നേടിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവന പുറത്തിറക്കി.

ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്. ആദ്യം ഇറാന്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും പിന്നീട് വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് മുമ്പ്, ഇറാന്‍ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തി. ഒരു മിസൈല്‍ ബീര്‍ഷെബയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പതിക്കുകയും നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ നിലപാട് സംബന്ധിച്ച് ഈ മിസൈല്‍ ആക്രമണത്തോടെ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍, ടെഹ്റാന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് മുമ്പാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.

More Stories from this section

family-dental
witywide