
ന്യൂഡല്‍ഹി : ഇറാന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ഏഴാം ദിവസം ഇരു രാജ്യങ്ങളെയും പിടിച്ചുകുലുക്കിയ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അറാക് ഹെവി വാട്ടര്‍ റിയാക്ടറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇവിടം ഒഴിയണമെന്ന് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസ്രയേല്‍ ആക്രമണം നടന്നത്.
ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്‌ടർ (IR-40).
അതേസമയം ഇറാന്‍ ഇസ്രയേലിനും കനത്ത പ്രഹരമേല്‍പ്പിക്കുന്നുണ്ട്. തെക്കന്‍ ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് പങ്കുചേരുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതുവരെ പ്രസിഡന്റ് ട്രംപ് തന്റെ തീരുമാനം തുറന്നു പറഞ്ഞിട്ടില്ല. ചില ഉന്നത യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ വെള്ളിയാഴ്ച ഇറാനുമായി ആണവ ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിവും ഈ ചര്‍ച്ചകളില്‍ അമേരിക്ക പങ്കെടുക്കുമോ എന്നതിലും വ്യക്തതയില്ല.
ഇറാനും ഇസ്രായേലും തമ്മിലുള്ള മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. പുടിന്‍ റഷ്യയുടെ നിര്‍ദ്ദേശം ഇസ്രായേല്‍, ഇറാന്‍, അമേരിക്ക എന്നിവരുമായി പങ്കുവെച്ചെങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല.