
ടെൽ അവീവ്: ഗാസയിലേക്ക് സഹായവുമായി പോയ സുമുദ് ഫ്ളോട്ടില കപ്പലുകൾ ഇസ്രയേൽ ഉപരോധം ലംഘിച്ചതിന് പിടികൂടിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെ വിട്ടയച്ചതായി ഇസ്രയേൽ അധികൃതർ അറിയിച്ചു. ഗ്രെറ്റയോടൊപ്പം കസ്റ്റഡിയിലെടുത്ത 170 ആക്ടിവിസ്റ്റുകളെയും നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗ്രീസ്, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് ഇവരെ തെക്കൻ ഇസ്രയേലിലെ റമോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറഞ്ഞയച്ചത്. ഗ്ലോബൽ സുമുദ് ഫ്ളോട്ടിലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ഇനി 138 പേർ അവശേഷിക്കുന്നു.
ആക്ടിവിസ്റ്റുകൾക്കെതിരെ ക്രൂരത
ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ആക്ടിവിസ്റ്റുകളോട് ഇസ്രയേൽ സേന ക്രൂരമായി പെരുമാറിയെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവന്നു. ആദ്യം വിട്ടയച്ച മലേഷ്യൻ സാമൂഹ്യപ്രവർത്തകർ, തടവിൽ വെച്ച് ടോയ്‌ലറ്റിലെ വെള്ളം കുടിക്കാൻ നൽകിയെന്നും ക്രൂരമായി സംസാരിച്ചെന്നും ആരോപിച്ചു. പലരുടെയും പണവും മരുന്നുകളും അപഹരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, സ്വീഡൻ, ജർമനി, യുകെ, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഈ സംഘത്തിൽ ഉണ്ടായിരുന്നു.
ഇസ്രയേലിന്റെ വിശദീകരണം
പിടികൂടിയവരുടെ നിയമപരമായ എല്ലാ അവകാശങ്ങളും മാനിച്ചുവെന്നും, ആക്ടിവിസ്റ്റുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എന്നാൽ, സുമുദ് ഫ്ളോട്ടില കപ്പലുകളിലെ ആക്ടിവിസ്റ്റുകൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.