മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി, പിന്നാലെ പിന്‍വലിച്ച് ഇസ്രയേൽ

ജറുസലം : ലോകത്തെ ഞെട്ടിച്ചും വിശ്വാസിസമൂഹത്തെ കണ്ണീരിലാഴ്ത്തിയുമാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണം സംഭവിച്ചത്. മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ ഇസ്രയേലിന്റെ പ്രവൃത്തി ചര്‍ച്ചയാകുന്നു.

അനുശോചനം അറിയിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇസ്രയേല്‍ പിന്നാലെ അതു പിന്‍വലിക്കുകയായിരുന്നു. ”ശാന്തമായി വിശ്രമിക്കു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ.” ഇസ്രയേല്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. ജറുസലേമിലെ പശ്ചിമ മതില്‍ സന്ദര്‍ശിച്ച മാര്‍പാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. എന്നാല്‍ പിന്നാലെ ഇതു പിന്‍വലിക്കുകയായിരുന്നു. അനുശോചനം പിന്‍വലിച്ചതിന്റെ കാരണം എന്താണെന്ന് ഇസ്രയേല്‍ ഔദ്യോഗിക മറുപടി നല്‍കിയിട്ടുമില്ല.

പക്ഷേ, ഇസ്രയേലിനെതിരായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംസാരിച്ചിട്ടുണ്ടെന്നും അനുശോചനം അബദ്ധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തതാണെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

More Stories from this section

family-dental
witywide