
ടെഹ്‌റാന്‍: ഇസ്രയേല്‍ – ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയാണ് ഇറാനിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ഇറാന്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നുമാണ് അറിയിപ്പിൽ പറയുന്നത്.
എംബസി നല്‍കുന്ന അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടെഹ്‌റാനില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചതായും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഐ ആര്‍ എന്‍ എ റിപോര്‍ട്ട് ചെയ്തു. പിന്നാലെ ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സൈനിക മേധാവികള്‍ ഉള്‍പ്പെടെ പ്രമുഖരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാന്‍ നൂറോളം ഡ്രോണുകള്‍ തൊടുത്തുവിട്ടാണ് ഇസ്രയേലിന് മറുപടി നല്‍കിയത്. ഇതോടെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ മുന്നറിയിപ്പും അതേഭാഷയിലുള്ള നെതന്യാഹുവിന്‍റെ പ്രതികരണവും യുദ്ധ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്.