ആണവപരിപാടി ഊര്‍ജാവശ്യത്തിനെന്ന ഇറാന്റെ വാദം തള്ളി ഇസ്രയേല്‍, അറിയണം ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങള്‍

അമേരിക്കയുടെ മുന്നറിയിപ്പുണ്ടായിട്ടും ലോകത്തെത്തന്നെ ഞെട്ടിച്ചാണ് ഇസ്രയേല്‍ ഇറാനില്‍ വ്യാപക ആക്രമണം നടത്തിയത്. സംഭരണം മുതല്‍ ഉല്‍പാദനം വരെ നടത്തുന്ന ഇറാന്റെ പതിമൂന്ന് ആണവകേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

അണുബോംബ് ഉള്‍പ്പെടെ സൈനിക ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്ന ഇറാനാകട്ടെ, ഊര്‍ജോല്‍പാദനം ഉള്‍പ്പെടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് അണുശക്തി പ്രയോജനപ്പെടുത്തുന്നതെന്നാണ് ആവര്‍ത്തിക്കുന്നത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളാകട്ടെ, ഇറാന്‍ ഇപ്പോള്‍ അണുബോംബ് നിര്‍മിക്കുന്നില്ലെന്ന നിലപാടിലാണുള്ളത്.

രാജ്യത്തെ മൂന്നാമത് ആണവസമ്പുഷ്ടീകരണ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും പഴയ സെന്‍ട്രിഫ്യൂജുകള്‍ മാറ്റി സ്ഥാപിക്കുമെന്നുമുള്ള ഇറാന്റെ പ്രഖ്യാപനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇറാന്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ ഇതാദ്യമായി തങ്ങളുടെ പരിശോധകരുമായി സഹകരിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇറാന്റെ പ്രഖ്യാപനം.

ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങള്‍

നതാന്‍സ് സമ്പുഷ്ടീകരണ കേന്ദ്രം: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ മുഖ്യകേന്ദ്രമായി അറിയപ്പെടുന്നത് നതാന്‍സ് സമ്പുഷ്ടീകരണ കേന്ദ്രമാണ്. ടെഹ്‌റാനില്‍നിന്ന് 220 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ആഴത്തിലുള്ള ഭൂഗര്‍ഭ നിര്‍മ്മിതിയാണ്. മരുഭൂമിയില്‍ ഭൂമിക്കടിയിലായി മുന്നുനിലകളെന്ന നിലയില്‍ ഏകദേശം ഒരുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ച് കിടക്കുന്ന ആണവ കേന്ദ്രമാണ് നതാന്‍സ്. ഈ പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഇറാനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് നതാന്‍സ് ആണവ കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണം തന്നെയാണ്. ഇവിടെ ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രധാനപ്പെട്ട സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്.

ഫൊര്‍ദോ സമ്പുഷ്ടീകരണ കേന്ദ്രം: ടെഹ്‌റാനില്‍നിന്ന് 100 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയുള്ള യുറേനിയം സമ്പുഷ്ടീകരണ ആണവകേന്ദ്രമാണിത്. മറ്റൊരു പ്രധാന കാസ്‌കേഡ് സെന്‍ ട്രിഫ്യൂജ് കേന്ദ്രമാണെങ്കിലും നതാന്‍സിന്റെ അത്ര വരില്ല.

ഇസ്ഹാന്‍ ആണവ സാങ്കേതികവിദ്യാ കേന്ദ്രം: ഇറാന്‍ രഹസ്യമായി നിര്‍മ്മിച്ച ഈ കേന്ദ്രം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതു കണ്ടുപിടിച്ചത് രണ്ടു വര്‍ഷത്തിനു ശേഷമാണ്.

ബൂഷെഹര്‍ ആണവോര്‍ജ കേന്ദ്രം: ആയിരത്തോളം ആണവശാസ്ത്രജ്ഞര്‍ ജോലി ചെയ്യുന്ന ഇടമാണിത്. ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയാണിത്. യുറേനിയം കണ്‍ വേര്‍ഷന്‍ പ്ലാന്റും, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട 3 ചൈനീസ് റിയാക്ടറു കളും ലബോറട്ടറികളും ഇവിടെയുണ്ട്.

ടെഹ്‌റാന്‍ ഗവേഷണ റിയാക്ടര്‍: ടെഹ്‌റാനില്‍നിന്ന് 750 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറാനിലെ ഏക ആണ വോര്‍ജകേന്ദ്രം. ഐഎഇഎയുടെ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നു.

അറാക് ഘനജല റിയാക്ടര്‍: ഇറാന്‍ തലസ്ഥാനത്തുനിന്നും 250 കി ലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ആണവ റിയാ ക്‌റുകളെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ ഉല്‍പാദിപ്പിക്കുന്നു. പ്ലൂട്ടോണിയമാണ് ഉപോല്‍പന്നം.

ടെഹ്‌റാന്‍ ഗവേഷണ റിയാക്ടര്‍: ഇറാന്റെ ആണവപരിപാടിയുടെ മേല്‍നോട്ടച്ചുമതലയുള്ള ദേശീയ ഏജന്‍ സിയായ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ ടെഹ്‌റാനിലെ ആസ്ഥാനത്താണ് ഈ റിയാക്ടര്‍. 1967ല്‍ ശീതയുദ്ധകാലത്ത് അമേരിക്കയാണ് ‘ആറ്റംസ് ഫോര്‍ പീസ്’ പദ്ധതിയില്‍ ഇത് ഇറാനു നല്‍കിയത്.

ഇവയൊക്കെ കൂടാതെ, ഖൊന്‍ദാബ്, ബൊനാബ്, എന്നിവിടങ്ങളിലും ഇറാന് ആണവ ഗവേഷണകേന്ദ്രങ്ങളുണ്ട്.