
ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ഇറാൻ ടെൽ അവീവിലെ സോറോക്ക മെഡിക്കൽ സെന്റർ ആക്രമിച്ച നടപടി യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ. ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബങ്കറിൽ ഇരുന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്നും ആക്രമണത്തിന് ഖമനേയി മറുപടി പറയേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സും മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിച്ച് ഇസ്രയേലിൽ പതിച്ചു. ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ സൊറോക്ക മെഡിക്കൽ സെന്ററിന് കനത്ത നാശനഷ്ടമുണ്ടായെന്നും പൊതുജനങ്ങൾ ആശുപത്രിയിലേക്ക് വരരുതെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു.