
ടെല്‍അവീവ്: ഗ്രെറ്റ തൻബർഗ് ഉൾപ്പെടെ മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നുവെന്ന് ഇസ്രയേൽ. ഇതിനായി ഇവരെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഇസ്രയേലിൽ നിന്ന് അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രയേലി നിയമം അനുസരിച്ച് ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കുമെന്നും അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധിമാർ ഇവരെ വിമാനത്താവളത്തിൽ എത്തി കണ്ടാതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്തേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടുപോയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ സ്വീഡിഷ് കാലാവസ്ഥാ പ്രചാരണ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിന്റെ ഫോട്ടോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തു വിടുകയും ഗ്രെറ്റയുൾപ്പെടെയുളള പതിനൊന്ന് യാത്രക്കാർ വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തന്നെ അറിയിച്ചിരുന്നു.
സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍, ജര്‍മന്‍ ആക്ടിവിസ്റ്റ് യസെമിന്‍ അകാര്‍, ഫ്രീഡം ഫ്‌ളോട്ടില്ല കോയലിഷന്റെ (എഫ്എഫ്‌സി) സിറ്റീറിങ് കമ്മിറ്റി അംഗവും ഫ്രീഡം ഫ്‌ളോട്ടില്ല കോയലീഷന്‍ ബ്രസീലിന്റെ അംഗവുമായ തിയാഗോ അവില, ഫ്രാന്‍സിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ യാനിസ് മഹ്‌മദി, അല്‍ജസീറയിലെ കറസ്‌പോണ്ടന്റ് ഒമര്‍ ഫയാദ്, എന്‍ജിഒയായ സീ ഷെപ്‌ഹെര്‍ഡിന്റെ പ്രതിനിധി സെര്‍ജിയോ ടൊറിബിയോ, ഫ്രഞ്ച് ഡോക്ടറും ആക്ടിവിസ്റ്റുമായ ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ, ടര്‍ക്കിഷ് ആക്ടിവിസ്റ്റ് സുഐബ് ഒര്‍ദു, ഡച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മാര്‍ക് വാന്‍ റെന്നെസ്, ഫ്രഞ്ച് പൗരന്‍ റെവ വിയാര്‍ഡ്, പസ്‌കല്‍ മൗറിയറസ് എന്നിവരായിരുന്നു ഇസ്രയേൽ തടഞ്ഞ മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്നവർ.
സൈന്യം സഹായ ബോട്ട് ഗാസയിലെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് തടഞ്ഞതെന്നും ഗാസയിലേക്കുളള സഹായം മാനുഷിക പരിഗണനയോടെ തന്നെ കൈമാറുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വിശദമാക്കിയിരുന്നു.