
ന്യൂയോർക്ക്: ഗാസയുടെ കുഞ്ഞുങ്ങളുടെ നിലവിളി കണ്ട ലോകമാകെ ഒന്നാകെ ആവശ്യപ്പെട്ടത് ഇസ്രയേലിന്‍റെ ക്രൂരത അവസാനിപ്പിക്കണമെന്നതായിരുന്നു. അമേരിക്ക പോലും വിമർശിച്ചും ആക്രമണവുമായി മുന്നോട്ടുപോയ ഇസ്രയേൽ ഒടുവിൽ വരുതിയിലെത്തുന്നു. ഗാസയില്‍ അമേരിക്ക മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ഇസ്രയേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക എന്നാണ് വിവരം. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുന്നതിനും കരാറിൽ മുന്‍ഗണനയുണ്ടാകും.
ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച് ഇസ്രയേല്‍ മാധ്യമ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൗസും ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്. കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങളോട് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായാണ് ഇസ്രയേലില്‍ നിന്നുള്ള റിപ്പോർട്ട്. നിർദിഷ്ട കരാറിന്‍റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ ഘട്ടത്തിൽ 60 ദിവസത്തെ വെടിനിർത്തലും ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കലും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും.
അതേസമയം വെടിനിർത്തല്‍ കരാർ പഠിച്ചുവരികയാണെന്നാണ് ഹമാസിന്‍റെ പ്രതികരണം. ഇസ്രയേല്‍ സൈന്യത്തെ പിന്‍ലിക്കണം എന്നടക്കമുള്ള ഹമാസിന്‍റെ ആവശ്യങ്ങള്‍ കരാർ വ്യവസ്ഥകളില്ലെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അബു സുഹ്‌രി ചൂണ്ടികാട്ടി. വ്യവസ്ഥകളില്‍ അതൃപ്തിയുണ്ടെങ്കിലും കരാർ പുനഃപരിശോധിച്ചുവരികയാണെന്നും അബു സുഹ്‌രി വിവരിച്ചു.