
ഗാസ സിറ്റി : ഹമാസ് ബന്ദികളുടെ മൃതദേഹം കൈമാറിയതിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. സമാധാന കരാര്‍ ലംഘിച്ച് ശക്തമായ ആക്രമണം നടത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു ആക്രമണം.
തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിനുനേരെ ഹമാസ് വെടിയുതിര്‍ത്തെന്ന് ആരോപിച്ചാണ് പ്രത്യാക്രമണത്തിന് സൈന്യത്തോട് നെതന്യാഹു നിര്‍ദേശിച്ചത്. എന്നാല്‍ ഹമാസ് കഴിഞ്ഞദിവസം കൈമാറിയത് രണ്ട് വര്‍ഷം മുമ്പ് കൈമാറിയ ബന്ദിയുടെ മൃതദേഹഭാഗമെന്നാണ് ഇസ്രയേലിന്റെ ആരോപണം. കസ്റ്റഡിയില്‍ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേല്‍ വാദം. ഇതാണ് ഉടനടി ആക്രമണത്തിന് ഉത്തരവിടാന്‍ കാരണമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. യുഎസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ‘വ്യക്തമായ ലംഘനം’ എന്നാണ് സംഭവത്തെ നെതന്യാഹു വിശേഷിപ്പിച്ചത്.
അതേസമയം, ഇസ്രയേല്‍ കരാര്‍ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു. ആക്രമണഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍, ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നു ഹമാസ് പ്രതികരിച്ചു. ഇനി 13 മൃതദേഹങ്ങളാണ് ഹമാസ് കൈമാറാനുള്ളത്. തിരച്ചിലിനു വലിയ യന്ത്രോപകരണങ്ങള്‍ കിട്ടാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നാണു ഹമാസ് വിശദീകരണം.
Israeli airstrikes kill nine in Gaza













