സമ്പൂർണ യുദ്ധത്തിലേക്കോ? തത്സമയ അവതരണത്തിനിടെ ഇറാൻ ദേശീയ ചാനലിൽ ഇസ്രയേൽ ആക്രമണം, വീണ്ടും ആക്രമിക്കാൻ അവതാരകയുടെ വെല്ലുവിളി; വീഡിയോ

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ സമ്പൂർണ യുദ്ധത്തിലേക്കെന്ന ആശങ്ക സജീവമാകുന്നു. ഇറാനിലെ ദേശീയ ടെലിവിഷൻ ചാനലിന് നേരെയടക്കം ഇസ്രയേൽ ആക്രമണമുണ്ടായി. അവതാരക തത്സമയം വാർത്ത വായിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ദേശീയ ചാനലിലെ ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ടെഹ്റാനിലെ വിവിധയിടങ്ങളിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. തലസ്ഥാനത്ത് സൈനിക നടപടിയുണ്ടാകുമെന്ന നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ നടക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാന് മുകളിലുള്ള വ്യോമമേഖലയുടെ നിയന്ത്രണം ഇസ്രയേൽ വ്യോമസേന കയ്യടക്കിയെന്നും തങ്ങൾ വിജയത്തിലേക്ക് അടുക്കുന്നുവെന്നുമുള്ള അവകാശവാദവമായി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്നും മിസൈൽ നിർമാണ യൂണിറ്റ് നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. മധ്യ ഇസ്രയേലിലെ ടെൽ നോഫ് വിമാനത്താവളം സന്ദർശിച്ചപ്പോഴാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരോടൊപ്പം നെതന്യാഹു കൂടിക്കാഴ്ചയും നടത്തി.

Also Read

More Stories from this section

family-dental
witywide