
ന്യൂഡല്‍ഹി: ഇസ്രയേലിന്റെ അടിക്ക് ഇറാന്‍ തിരിച്ചടി നല്‍കിത്തുടങ്ങിയതോടെ മിഡില്‍ ഈസ്റ്റില്‍ അശാന്തി പടരുന്നു. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്നും തുടരുകയാണെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഭൂഗര്‍ഭ ആണവ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാലിത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചിട്ടുമുണ്ട്.
ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാഷ്ട്രത്തലവൻമാരുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. ആണവ പദ്ധതി സംബന്ധിച്ച് ഉടനടി ഒരു ഉടമ്പടിയിലെത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രണ്ടാമതും ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രം അടക്കം വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയത്.