
ടെല്‍ അവീവ്: ഇറാൻ- ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ നാളെ നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചു. ദ ടൈസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹുവിന്റെ മകനായ അവ്‌നെര്‍ നെതന്യാഹുവും അമിത് യര്‍ദേനിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്.
എന്നാൽ, നെതന്യാഹുവിന്റെ കുടുംബ പരിപാടികളില്‍ സമീപസമയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. ഏപ്രിലില്‍ വധുവിന്റെ വീട്ടില്‍ നടന്ന പരിപാടിയുടെ വേദിക്ക് പുറത്ത് നൂറുകണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ അണിനിരന്നിരുന്നു. ഇസ്രയേലി ബന്ദികള്‍ ഗാസയില്‍ തുടരുമ്പോഴും നെതന്യാഹു കുടുംബം വിവാഹാഘോഷങ്ങള്‍ നടത്തുന്നുവെന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മാറ്റിവെച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിവാഹവേദിയായ വടക്കന്‍ ടെല്‍ അവീവിലെ കിബ്ബുട്‌സ്‌യാകും വേദിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് സര്‍ക്കാര്‍ വിരുദ്ധ സംഘടനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ വേദിയില്‍ നിന്ന് 109 യാര്‍ഡിനുള്ളിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും കമ്പിവേലികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രാത്രിയും പുലര്‍ച്ചെയുമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇസ്രയേലില്‍ ഇറാന്റെ ആക്രമണത്തില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 വയസ്സുള്ള ഒരു കുട്ടിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.