
ഡൽഹി: ഇന്ത്യൻ ബഹിരാകശ ഗവേഷണ രംഗത്ത നയിക്കാൻ എസ് സോമനാഥിന്റെ പകരക്കാരനായി ഡോ. വി നാരായണന്‍ എത്തും. ഐ എസ് ആർ ഒയുടെ തലപ്പത്ത് ‘മലയാള ബുദ്ധി’ തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കന്യാകുമാരി സ്വദേശിയായ മലയാളി കൂടിയായ ഡോ. വി.നാരായണനെ ഐ എസ് ആര്‍ ഒയുടെ അടുത്ത ചെയര്‍മാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നിലവിലെ ചെയര്‍മാന്‍ സോമനാഥിന്‍റെ കാലാവധി കഴിയുന്നതിനാലാണ് നിയമനം. നിലവില്‍ തിരുവനന്തപുരം എല്‍ പി എസ്‍ സി മേധാവിയാണ് വി.നാരായണന്‍. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.
എസ് സോമനാഥിന് കേന്ദ്രം കാലാവധി നീട്ടി നൽകിയിരുന്നില്ല. നാളെ നടക്കുന്ന സ്പെഡ്ക്സ് പരീക്ഷണമായിരിക്കും സോമനാഥിന്റെ അവസാന പരിപാടി. ശേഷം ജനുവരി 14 നാകും സോമനാഥിന്‍റെ പകരക്കാരനായി ഡോ. വി നാരായണന്‍ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക.
വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികൾ ഉള്ള സമയത്തതാണ് പുതിയ സ്ഥാനം. എല്ലാവരുടെയും പുന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബാംഗ്ലൂരിൽ ഒരു യൂണിറ്റും ഉള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു ഡോ. വി നാരായണൻ. റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ൽ ഐഎസ്ആർഒയിൽ ചേരുകയും കേന്ദ്രത്തിൻ്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ, 4 & 1/2 വർഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയുടെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു. അബ്ലേറ്റീവ് നോസൽ സിസ്റ്റങ്ങൾ, കോമ്പോസിറ്റ് മോട്ടോർ കേസുകൾ, കോമ്പോസിറ്റ് ഇഗ്നൈറ്റർ കേസുകൾ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കൺട്രോൾ, റിയലൈസേഷൻ എന്നിവയിൽ സംഭാവന നൽകി.