ആംആദ്മിയുടെ പരാജയം; കൈകഴുകി കോണ്‍ഗ്രസ്,’ഞങ്ങളുടെ ഉത്തരവാദിത്തമല്ല’

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പു നേടി മേല്‍ക്കൈ സ്ഥാപിച്ച ബിജെപിക്കു മുന്നില്‍ ആം ആദ്മി തകര്‍ന്നടിയുന്ന കാഴ്ചയില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് കോണ്‍ഗ്രസ്. ഇന്ത്യ സഖ്യകക്ഷിയുടെ ഭാഗമായ ആം ആദ്മി പാര്‍ട്ടിയുടെ പരാജയം ‘ഞങ്ങളുടെ ഉത്തരവാദിത്തമല്ല’ എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍, ആദ്യം ഒന്നുരണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഒരു സീറ്റിലും ലീഡില്ലെന്നാണ് വ്യക്തമാകുന്നത്.

ആംആദ്മിയുടെ പരാജയത്തിന്റെ ഭാരം കോണ്‍ഗ്രസിന്റെ ചുമലിലേക്ക്കൂടി വീഴുന്നുവെന്ന ഘട്ടത്തിലാണ് ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്. ‘ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല… ഞങ്ങളുടെ ഉത്തരവാദിത്തം ആവേശകരമായ പ്രചാരണം നടത്തുകയും തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര ശക്തമായി മത്സരിക്കുകയും ചെയ്യുക എന്നതാണ്,’ ശ്രീനേറ്റ് കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം ഒന്നിച്ച സഖ്യമായിരുന്നു ‘ഇന്ത്യ’. ഇന്ത്യാ ബ്ലോക്കിന്റെ നേതൃത്വത്തെച്ചൊല്ലി കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ആംആദ്മിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. 2023 ജൂണില്‍ ഇന്ത്യ സഖ്യം രൂപീകരിച്ചതിനുശേഷം, ബിജെപിയെ നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസോ ഇന്ത്യാ സഖ്യമോ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഹരിയാനയിലും മഹാരാഷ്ട്രയിലും ഉണ്ടായ വന്‍ തോല്‍വികള്‍ ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസും ഇന്ത്യാ സഖ്യകക്ഷികളും തമ്മിലുള്ള വിള്ളലുകള്‍ കൂടുതല്‍ ഉയര്‍ത്തിക്കാട്ടി. മാത്രമല്ല ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ് ആ വിള്ളല്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലുംപെട്ടിരുന്നു, മുതിര്‍ന്ന നേതാക്കളായ കോണ്‍ഗ്രസില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയും എഎപിയില്‍ നിന്നുള്ള അരവിന്ദ് കെജ്രിവാളും പരസ്പരം വിമര്‍ശിച്ചുകൊണ്ടാണ് ഡല്‍ഹിയില്‍ പ്രചാരണം നടത്തിയതും.

ബിജെപിയുടെ ഹരിയാന സര്‍ക്കാര്‍ ദേശീയ തലസ്ഥാനത്തേക്ക് വിതരണം ചെയ്യുന്ന യമുന വെള്ളത്തില്‍ ‘വിഷം’ കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്രിവാളിനെയും എഎപിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തിലും കോണ്‍ഗ്രസ് നേതാവ് എഎപിയെ കടന്നാക്രമിച്ചു. അതേസമയം, ബിജെപിയും കോണ്‍ഗ്രസും പരസ്പരം ‘കൂട്ടുകൂടുകയാണെന്നും’ ‘ജനങ്ങളുടെ സര്‍ക്കാരിനെ’ പരാജയപ്പെടുത്താന്‍ അവര്‍ ഗൂഢാലോചന നടത്തുകയാണെന്നും അവകാശപ്പെട്ടുകൊണ്ട് എഎപിയും തിരിച്ചടിച്ചു.

ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ബിജെപി വലിയ ലീഡ് നേടിയതോടെ ഇന്ത്യാ സഖ്യത്തിന്റെ പിളര്‍പ്പിനെക്കുറിച്ചുള്ള സംസാരം വീണ്ടും ഉയര്‍ന്നുവന്നു.

More Stories from this section

family-dental
witywide