
ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയും ബിബിസിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അസറിൻ്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് അസ്ഹറിന്‍റേതെന്ന് പറയപ്പെടുന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.
ബുധനാഴ്ച പുലർച്ചെ, ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന ഏകോപിത, ബഹുതല സൈനിക നടപടിയിൽ പാകിസ്ഥാൻ, പാക്അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ തീവ്രവാദ ബന്ധമുള്ള ഒമ്പത് സ്ഥലങ്ങൾ തകർത്തു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദീർഘകാലമായി നിലനിൽക്കുന്നതുമായ ചില തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇതിൽ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരൻ മൗലാന മസൂദ് അസറിന്റെ ബഹവൽപൂരിലെ വീട് തകർന്നതായി പാക് മാധ്യമങ്ങൾ രാവിലെ തന്നെ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ തെക്കൻ പഞ്ചാബിലുള്ള ബഹവൽപൂർ ആയിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മസൂദ് അസ്ഹർ നയിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനം എന്നാണ് ഈ നഗരം പരക്കെ അറിയപ്പെടുന്നത്. 2001-ലെ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ചാവേർ ബോംബാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഉന്നത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട് അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Jaish-e-Mohammed terrorist Maulana Masood Azhar’s house destroyed