
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാനോ ഗുഡ് സർട്ടിഫിക്കറ്റ് നൽകാനോ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർക്കശമായി വ്യക്തമാക്കി. “അവർ കറകളഞ്ഞ വർഗീയവാദികളാണ്, ശുദ്ധമായ മതതീവ്രവാദ നിലപാട് സ്വീകരിക്കുന്ന സർവദേശീയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി” എന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷം ഒരിക്കലും ജമാഅത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇനിയും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ അവർക്ക് ഗുഡ് സർട്ടിഫിക്കേറ്റ് താൻ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
എല്ലാ മതവിശ്വാസികളും ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നത് അവരുടെ തീവ്രവാദ നിലപാടുകൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നടിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ ആരെയും സംരക്ഷിക്കില്ലെന്നും ഫലപ്രദമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ഹൈക്കോടതി നിരീക്ഷണത്തിൽ കൃത്യതയോടെ അന്വേഷണം പുരോഗമിക്കുന്നതായും സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.











