
മലപ്പുറം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കീൽ നോട്ടീസ്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രസ്ഥാനമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ നിലപാട് എടുക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന് നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇത് വ്യജമാണെന്ന് ചൂണ്ടികാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചത്.
ഏപ്രിൽ 23 ന് പഹൽഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ദേശീയാധ്യക്ഷൻ നൽകിയ പ്രസ്താവനയടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സി പി എം സെക്രട്ടറിയുടേത് ഇസ്ലാമോഫോബിയ വളർത്താനുള്ള ശ്രമം എന്നും വക്കീൽ നോട്ടീസിൽ ആരോപണമുണ്ട്. ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് സി പി എം ശ്രമിക്കുന്നതെന്നും ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസിൽ പറയുന്നുണ്ട്.
അഡ്വ. അമീൻ ഹസ്സൻ മുഖേനയാണ് നോട്ടീസ് അയച്ചത്. മുസ്‍ലിം സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ ദേശവിരുദ്ധരും അപകടകാരികളുമായി ചിത്രീകരിച്ച് ഹിന്ദു, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണവും സാമുദായിക സ്പർധയും വളർത്താനാണ് എം വി ഗോവിന്ദൻ ശ്രമിച്ചതെന്നും നോട്ടീസിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.