‘ ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സെന്‍സര്‍ ബോര്‍ഡ് അനുമതിയായി, ഇനി തീയേറ്ററുകളിലേക്ക്

കൊച്ചി : കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന ‘ജെഎസ്‌കെ ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് മാറ്റങ്ങളോട് സെന്‍സര്‍ ബോര്‍ഡ് അനുമതി.

സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്‍ തട്ടി പ്രതിസന്ധിയുണ്ടായത്. ഇതോടെ, സിനിമയിലെ ജാനകിയുടെ പേര് ‘ജാനകി വി.’ എന്നാക്കിയതുള്‍പ്പെടെയുള്ള മാറ്റങ്ങളോടെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.

സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങളില്‍ത്തന്നെ ചിത്രം തിയററ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ ‘മ്യൂട്ട്’ ചെയ്യുന്നത് ഉള്‍പ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റില്‍ വരുത്തിയിരിക്കുന്നത് എന്നാണ് വിവരം. മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം സെന്‍സര്‍ ചെയ്യാനെത്തിച്ചത്.

സിനിമയുടെ പേരിലെ ജാനകി എന്നത് ജാനകി വി എന്ന് മാറ്റുക, സംഭാഷണത്തില്‍ പേര് പറയുന്നിടത്തൊക്കെ മാറ്റം വരുത്തുക തുടങ്ങിയവയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍. മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്വേഷകരമായ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാകരുതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. ഇതോടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന് വഴങ്ങി ചിത്രത്തിന്റെ പേര് ‘ജെഎസ്‌കെ ജാനകി.വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചു.

More Stories from this section

family-dental
witywide