
അടുത്തയാഴ്ച ജയ്പൂരിൽ എത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പിങ്ക് സിറ്റിയിലെ നിരവധി പ്രശസ്തമായ സ്മാരകങ്ങൾ സന്ദർശിക്കുകയും രാജസ്ഥാൻ മുഖ്യമന്ത്രിയും ഗവർണറും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളെ കാണുകയും ചെയ്യും.
ഏപ്രിൽ 21 ന് രാത്രി 9.30 ന് ഭാര്യ ഉഷ ബാല ചിലുകുരി വാൻസിനും മക്കൾക്കും ഒപ്പം വാൻസ് ജയ്പൂരിൽ എത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി പ്രമുഖർക്കും സെലിബ്രിറ്റികൾക്കും ആതിഥേയത്വം വഹിച്ചിട്ടുള്ള ആഡംബരപൂർണ്ണമായ രാംബാഗ് പാലസ് ഹോട്ടലിലായിരിക്കും താമസിക്കുക.
ഏപ്രിൽ 22 ന് ജയ്പൂരിലെ ആംബർ പാലസ്, സിറ്റി പാലസ്, ജന്തർ മന്തർ സ്മാരകങ്ങൾ വാൻസ് സന്ദർശിക്കും. സന്ദർശനങ്ങൾ രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ കുടുംബത്തോടും സർക്കാർ പ്രമുഖരോടും ഒപ്പം ഉച്ചഭക്ഷണം കഴിക്കും. വൈകുന്നേരം മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെയും ഗവർണർ ഹരിഭാവു ബഗാഡെയെയും അദ്ദേഹം കാണും.
ആംബർ കൊട്ടാര സന്ദർശന വേളയിൽ, കൊട്ടാരത്തിലെ സൂരജ്‌പോൾ ഗേറ്റിൽ ചന്ദ, പുഷ്പ എന്നീ രണ്ട് ആനകളെ ഉൾപ്പെടുത്തി പരമ്പരാഗത സ്വീകരണം നൽകും.
ഹാത്തി ഗാവ് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ആനകളാണ് ചന്ദയും പുഷ്പയും. രണ്ട് ആനകളെയും വെള്ളി ഹൗഡകളും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുമെന്നും ആനകൾ അതിഥികളെ പുഷ്പ ദളങ്ങൾ കൊണ്ട് മൂടുമെന്നും ഹാത്തി ഗാവ് വികാസ് സമിതി പ്രസിഡന്റ് ബല്ലു ഖാൻ പറഞ്ഞു,
ഏപ്രിൽ 23 ന് വാൻസ് ജയ്പൂരിൽ നിന്ന് പുറപ്പെട്ട് താജ്മഹൽ കാണാൻ ആഗ്രയിലേക്ക് പോകും.
2024 ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ജയ്പൂർ സന്ദർശിച്ചിരുന്നു, പ്രധാനമന്ത്രി മോദിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും തന്റെ ഭരണകാലത്ത് ജയ്പൂർ സന്ദർശിച്ചിട്ടുണ്ട്.
JD Vance will visit Jaipur first