
ഫ്ലോറിഡ: പലസ്തീനികൾ എന്ന് തെറ്റിദ്ധരിച്ച് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ചു ജൂത വംശജൻ. മയാമി ബീച്ചിലാണ് സംഭവം. കൊലപാതകശ്രമത്തിന് 27 കാരനായ മൊർദെഖായ് ബ്രാഫ്മാൻ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മയാമി ബീച്ചിൽ തന്റെ ട്രക്ക് ഓടിക്കുമ്പോൾ, പലസ്തീനികൾ ആണെന്ന് കരുതിയ രണ്ട് പേരെ വെടിവെക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്.
സംഭവത്തിൽ അച്ഛന്റെയും മകന്റെയും ജീവൻ തിരിച്ചു കിട്ടിയെങ്കിലും,ഒരാളുടെ ഇടതു തോളിലും മറ്റൊരാളുടെ കൈത്തണ്ടയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവർ പലസ്തീനികൾ അല്ലെന്നും ഇസ്രായേലി ടൂറിസ്റ്റുകളാണെന്നും പൊലീസ് അറിയിച്ചു. 17 തവണയാണ് ഇയാൾ വെടിയുതിർത്തത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളും വെടിയേറ്റ പാടുകളും കാണാം. പ്രതിക്കെതിരെ വിദ്വേഷ കുറ്റം ചുമത്തണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് ആവശ്യപ്പെട്ടു. വിവാഹിതനായ ഇയാൾ പ്രദേശത്ത് പ്ലംബറായി ജോലി ചെയ്യുകയാണ്.