തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉയർന്ന യുഡിഎഫ് പ്രവേശന ചർച്ചകൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ശക്തമായി തള്ളി. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് വിട്ടുപോകേണ്ട സാഹചര്യമില്ലെന്നും യുഡിഎഫുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ മാണി ആവർത്തിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിൽ പാർട്ടി സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ നേടിയെങ്കിലും സംസ്ഥാനതലത്തിൽ എൽഡിഎഫിന്റെ ചില വോട്ടുകൾ യുഡിഎഫിലേക്ക് പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തെപ്പോലെ നല്ല പ്രകടനം കാഴ്ചവെച്ചപ്പോൾ തൊടുപുഴയിൽ പി.ജെ. ജോസഫ് വിഭാഗം 38 വാർഡുകളിൽ മത്സരിച്ചിട്ടും കുറച്ച് സീറ്റുകൾ മാത്രം നേടിയെന്ന് ജോസ് കെ മാണി പരാമർശിച്ചു. ജോസഫ് ഗ്രൂപ്പിനെ “പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിക്കുഞ്ഞ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവർക്ക് കോൺഗ്രസിന്റെ ശക്തിയിൽ മാത്രമേ ആശ്രയമുള്ളൂവെന്നും കുറ്റപ്പെടുത്തി. എന്നാൽ കേരള കോൺഗ്രസ് എം അങ്ങനെയല്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്നും പോരായ്മകൾ പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നത് എൽഡിഎഫ് കൺവീനർ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മാറ്റ ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്ന നിലപാട് പാർട്ടി നേതൃത്വം ഏകോപിതമായി ആവർത്തിക്കുന്നത് ഇടതുമുന്നണിയിൽ ആശ്വാസം പകരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് യുഡിഎഫ് നേതാക്കൾ കേരള കോൺഗ്രസ് (എം)നെ മുന്നണിയിലേക്ക് ക്ഷണിക്കാൻ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. എന്നാൽ ജോസ് കെ മാണിയുടെ ഉറച്ച പ്രതികരണം ഈ നീക്കങ്ങൾക്ക് തടയിട്ടിരിക്കുകയാണ്. പാർട്ടിയുടെ അടിത്തറ എൽഡിഎഫിലെത്തിയ ശേഷമാണ് യുഡിഎഫിന് പൂർണമായി ബോധ്യമായതെന്നും അദ്ദേഹം ആവർത്തിച്ചു.













