
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജിന്റെ പരാജയത്തിൽ പ്രതികരിച്ച് ജോയ് മാത്യു രംഗത്ത്. കാട്ടാനയും കടുവയും കാട്ടുപന്നിയും വന്നപ്പോഴും ക്ഷമിച്ച ജനം, സാംസ്കാരിക നായകർ വന്നപ്പോൾ പ്രതികരിച്ചു എന്നാണ് നിലമ്പൂർ ഫലത്തെ ചൂണ്ടിക്കാട്ടി ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത്. എം സ്വരാജിന്റെ പ്രചരണത്തിന്റെ ഭാഗമായ സാംസ്‌കാരിക നായകരെയാണ് ഇതിലൂടെ ജോയ് മാത്യു വിമർശിച്ചത്.
ജോയ് മാത്യുവിന്റെ കുറിപ്പ് ഇപ്രകാരം
കാട്ടാന വന്നു, ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു.
അതേസമയം നിലമ്പൂരിലെ വിജയത്തിനു പിന്നാലെ യു.ഡി.എഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.