
തിരുവനന്തപുരം : നിർബന്ധിത ഗർഭഛിദ്ര ആരോപണവും ലൈംഗിക പീഡനമടക്കമുള്ള പരാതിയിൽ അന്വേഷണവും നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.
പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെ പി സി സി പ്രസിഡൻ്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾക്കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സാഹചര്യത്തിൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടാകില്ലെന്നതും വ്യക്തമാണ്.
അതേസമയം, പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുലിനെ തിരഞ്ഞ് പൊലീസ് കർണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങാൻ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു.
രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറയും. അതിനാൽത്തന്നെ ഇന്ന് രാഹുലിന് നിർണായക ദിവസമാണ്.
K. Muraleedharan hints at strict action against Rahul Mamkoottathil











