
ചെന്നൈ: ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട് തന്‍റെ പുതിയ ചിത്രം ‘തഗ് ലൈഫി’നെതിരെ കര്‍ണാടകയില്‍ നടക്കുന്ന ബഹിഷ്‌കരണ ഭീഷണികൾ തള്ളിക്കളഞ്ഞ് നടന്‍ കമല്‍ ഹാസന്‍. കന്നട ഭാഷ സംബന്ധിച്ച തന്റെ പരാമര്‍ശത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും തെറ്റ് പറ്റാത്തതിനാൽ മാപ്പ് പറയില്ലെന്നും കമൽ വ്യക്തമാക്കി. മുഖ്യമന്ത്രി സ്റ്റാലിനെ കാണാന്‍ ഡി എം കെ ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.
തെറ്റ് പറ്റിയെങ്കിലല്ലേ മാപ്പ് പറയേണ്ടതുള്ളൂ. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടിരുന്നെങ്കിൽ മാപ്പ് പറയാൻ എനിക്ക് ഒരു മടിയുമില്ല. പ്രത്യേക അജണ്ടയുള്ളവരാണ് തന്നെ സംശയിക്കുന്നത്. എല്ലാ തെക്കേയിന്ത്യന്‍ ഭാഷകളോടും തനിക്ക് ആത്മാര്‍ഥ സ്‌നേഹമാണുള്ളത്. കേരളത്തെയും ആന്ധ്രയെയും കര്‍ണാടകത്തെയും ഒരുപോലെ സ്‌നേഹിക്കുന്നയാളാണ് ഞാന്‍. മുന്‍പും തനിക്ക് നേരേ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. രാജ്യതാത്പര്യത്തിനു വേണ്ടിയാണ് ഡി എം കെയുമായി സഹകരിക്കുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
കന്നട ഭാഷ തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. കര്‍ണാടകയിലെ തന്റെ കുടുംബാംഗമാണ് നടന്‍ ശിവരാജ് കമാര്‍ എന്നും അദ്ദേഹം സംസാരിക്കുന്ന ഭാഷ തന്റെ ഭാഷയായ തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും അതിനാല്‍ തങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ് എന്നുമായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. തന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലായിരുന്നു പരാമര്‍ശം. ഇത് കന്നട ഭാഷയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബി ജെ പിയും കന്നട ഭാഷാ സംഘടനകളും രംഗത്ത് വരികയായിരുന്നു. ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സിനിമയെ ബഹിഷ്‌കരിക്കണമെന്നുമാണ് കന്നട ഭാഷാ സംഘടനകളുടെ ആവശ്യം.