
ബംഗളുരു: ലൈംഗിക പീഡന കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസ വിധി. യുവാവ് നൽകിയ ലൈംഗിക പീഡന പരാതിയിലെടുത്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കാണം. ഇതുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള രഞ്ജിത്ത് നൽകിയ ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതി ഉത്തരവിട്ടത്.
യുവാവ് പരാതി നൽകാനെടുത്ത കാലതാമസമടക്കം ചൂണ്ടികാട്ടിയാണ് കോടതി കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്. സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് യുവാവ് പരാതി നൽകിയത്. ഇതടക്കം രഞ്ജിത്ത് ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു.
ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. എന്നാൽ സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. നേരത്തെ കേസിൽ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.