
വാഷിംഗ്ടൺ ഡിസി: യുഎ സ് ഫെഡറൽ ജീവനക്കാരോടുള്ള ‘ജസ്റ്റിഫൈ യുവർ ജോബ്’ എന്ന എലോൺ മസ്‌കിന്റെ മെയിൽ ട്രംപിന്‍റെ ടീമിനുള്ളിൽ ഭിന്നതക്ക് കാരണമാകുന്നു. മസ്ക്കിന്‍റെ മെയിലിനോട് ട്രംപ് ഭരണകൂടത്തിനുള്ളിൽ നിന്ന് അപ്രതീക്ഷിതമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മസ്‌കിന്റെ ‘ജസ്റ്റിഫൈ യുവർ ജോബ്’ മെയിൽ മൈൻഡാക്കണ്ടെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേൽ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതോടെയാണ് കല്ലുകടി പുറത്തുവന്നത്.
കഴിഞ്ഞ ആഴ്ച നിങ്ങൾ ചെയ്ത ജോലി എന്താണെന്ന് എല്ലാ ഫെഡറൽ ജീവനക്കാരും വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം അവർ രാജിവച്ചതായി പരിഗണിക്കും എന്നുമായിരുന്നു മസ്കിൻ്റെ മെയിൽ . 48 മണിക്കൂർ സമയമാണ് മറുപടി മെയിലിന് സമയം നൽകിയത്. മസ്കിൻ്റെ ഡോജ് വകുപ്പ് നിലവിൽ വന്നതോടെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുടെ ജോലി പോയിട്ടുണ്ട്.
ശനിയാഴ്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ കൂടിയായ കാഷ് പട്ടേൽ മസ്കിനെതിരെ ശക്തമായ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DOGE) തലവൻ എന്ന നിലയിൽ തന്റെ അനൗദ്യോഗിക ജോലിയുടെ ഭാഗമായി ഫെഡറൽ തൊഴിലാളികൾക്കുള്ള മസ്‌കിന്റെ അന്ത്യശാസന ഇ മെയിലിനോട് ഏതെങ്കിലും തരത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് കാഷ് പട്ടേൽ, എഫ്ബിഐ ജീവനക്കാർക്ക് നൽകിയ നിർദ്ദേശമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം താൻ എഫ്ബിഐ ഡയറക്ടറായാൽ എഫ്ബിഐ ആസ്ഥാനം അടച്ചുപൂട്ടി മ്യൂസിയാക്കുമെന്നാണ് കാഷ് പട്ടേൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് ഇനി കാത്തിരുന്നു കാണേണ്ടി വരും.