
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. രണ്ടാം ദിവസവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ, പരുക്കേറ്റ 167 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരില്‍ 38 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മാതാ ചണ്ഡിയുടെ ഹിമാലയന്‍ ആരാധനാലയത്തിലേക്കുള്ള മച്ചൈല്‍ മാതാ യാത്രാ പാതയിലൂടെയാണ് വെള്ളപ്പൊക്കമുണ്ടായത്. കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ ആളുകള്‍ അപകത്തില്‍പ്പെടുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്നലെ പകൽ 12നും ഒന്നിനുമിടയിലാണ് മിന്നൽപ്രളയമുണ്ടായത്. നിരവധി സൈനികരും അപകടത്തില്‍പ്പെട്ടു.