പിവി അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിര്‍ണായക പ്രഖ്യാപനം. അന്‍വര്‍ രാജിവെച്ചത് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയുള്ള ആദ്യ ശ്രമം എന്ന നിലയിലാണ്. പിണറായി സര്‍ക്കാരിന് എതിരായ അന്‍വറിന്റെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ്. കമ്യൂണിക്കേഷന്‍ ഗ്യാപ്പ് പരിശോധിക്കും എന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടണം. അന്‍വറിന്റെ മുന്നണി പ്രവേശ തീരുമാനം ആലോചിച്ച് മാത്രമായിരിക്കും. ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി അൻവർ വാർത്താ സമ്മേളനം നടത്തിയതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു കെ സിയുടെത്. ഇനി കാലു പിടിക്കാനില്ലെന്നും ഇനി പ്രതീക്ഷ കെ സി വേണുഗോപാലിലാണെന്നും യു ഡി എഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് മത്സരിക്കുമെന്നുമാണ് അന്‍വറിൻ്റെ വാദം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി യു ഡി എഫ് ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതോടെയാണ് അൻവർ കോൺഗ്രസ്സുമായി ഇടഞ്ഞത്.














