ആശങ്ക അകലാതെ കേരളം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ആശങ്കയിലാക്കി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ഈ മാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് വള്ളക്കടവിലെ 52 കാരിയും കൊല്ലത്തെ 91 കാരനുമാണ് രോഗബാധിതരായി മരണപ്പെട്ടത്.

സംസ്ഥാനത്ത് രോഗ ബാധിതരാകുന്നതവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നീന്തല്‍ കുളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലടക്കം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാട്ടി ഇന്നലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.