
തിരുവനന്തപുരം: ബക്രീദ് അവധിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങവെ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും തലവേദനയായി സ്കൂൾ സമയം മാറ്റത്തിനെതിരായ പ്രതിഷേധം. സ്കൂൾ സമയമാറ്റത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായതോടെ സർക്കാരും വിദ്യാഭ്യാസ വകുപ്പും കടുംപിടിത്തം ഉപേക്ഷിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്നും ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ചർച്ചയാകാമെന്ന് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് കടുംപിടിത്തമില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ സ്കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും ശിവൻകുട്ടി വിവരിച്ചു.
നേരത്തെ സ്കൂൾ സമയമാറ്റത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്കൂൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഹൈസ്‌ക്കൂള്‍, യു പി വിഭാഗത്തിലാണ് സമയം വര്‍ധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂര്‍ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകളെന്നാണ് ഉത്തരവിലുള്ളത്. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്നാണ് വിശദീകരണം. അഞ്ചു മുതല്‍ 7 വരെ ഉള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവൃത്തി ദിനം. തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവൃത്തി ദിവസം. തുടര്‍ച്ചയായി വരാത്ത 6 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം ആകും. ജൂലൈ 26, സെപ്റ്റംബര്‍ 25 യു പി ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളില്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. ഒന്നാം ക്ലാസ് മുതല്‍ നാല് വരെയുള്ള ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.