
ബിജെപി-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. നോട്ടീസ് വന്നത് മറച്ചുവെച്ചതും ലാവ്‌ലിന്‍ കേസ് നിരന്തരം സുപ്രീംകോടതിയില്‍ മാറ്റിവെയ്ക്കുന്നതും ഉള്‍പ്പെടെ വലിയ പരമ്പരതന്നെ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിഎം ശ്രീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നത് തെറ്റായ ധാരണയാണ്. പിഎം ശ്രീ പദ്ധതി കര്‍ണ്ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബിജെപി സര്‍ക്കാരാണ്. മറിച്ച് കോണ്‍ഗ്രസ് സര്‍ക്കാരല്ല. തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ല. സംഘപരിവാര്‍ അജണ്ട സിലബസില്‍ ഉള്‍കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. ശക്തമായി എതിര്‍ക്കും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് പഠിക്കണ്ടെന്നും പകരം ഗോഡ്‌സെയെ കുറിച്ച് മാത്രം പഠിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അത് നടപ്പാക്കുന്നിനുള്ള കൈക്കൂലിയാണോ ഈ പദ്ധതി പ്രകാരമുള്ള 1400 കോടി രൂപ? സിപി ഐ എതിര്‍പ്പ് അറിയിച്ചിട്ടും മുന്‍നിലപാടില്‍ നിന്ന് സിപിഎം പിന്നോട്ട് പോയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണം. പിഎം ശ്രീ പദ്ധതിയെ എതിര്‍ക്കുന്ന നിലപാട് സി പി ഐ ഉറച്ചുനില്‍ക്കുമോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ അതീവ ഗുരുതരമായ ആരോപണമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. 2019-ലെ സ്വര്‍ണപ്പാളി കൊള്ളയെ സാധൂകരിക്കാനാണ് 2025-ല്‍ പുതിയ തീരുമാനം എടുത്തതെന്നും, ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെയാണ് ഇത് നടപ്പാക്കിയതെന്നും കോടതി വിധിയില്‍ വ്യക്തമാണ്. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരായ വ്യക്തമായ വിമര്‍ശനമാണ് വിധിയിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു നിമിഷം അവര്‍ക്ക് പദവിയില്‍ തുടരാന്‍ അധികാരമില്ല. എല്‍ഡിഎഫ് ഭരണത്തില്‍ ദേവസ്വം സ്വത്തുക്കള്‍ക്ക് സുരക്ഷയില്ല. വിശ്വാസത്തെ തര്‍ക്കുകയാണ് അവിശ്വാസികളായ ഇടതുസര്‍ക്കാര്‍. ഓരോ അമ്പലത്തിലേയും സ്വത്തുവകള്‍ക്ക് വിശ്വാസികള്‍ക്ക് ഇടയില്‍ വലിയ സ്ഥാനമാണുള്ളത്. അവ കവര്‍ന്നെടുക്കുന്നതിന് ലൈസന്‍സ് നല്‍കുകയാണ് ഈ സര്‍ക്കാരെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ദേവസ്വം ബോര്‍ഡിന്റെ കുറ്റം മറച്ചുപിടിക്കുന്ന നടപടിയാണ് ബോര്‍ഡിന്റെത്. അതിന്റെ ഭാഗമാണ് ഇടക്കാല ഉത്തരവില്‍ പ്രസിഡന്റിനെതിരായ പരാമര്‍ശം മാറ്റാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാട്. ഇപ്പോഴും ചെയ്ത കുറ്റം സമ്മതിക്കാന്‍ തയ്യാറല്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടന്ന വിപുലമായ ഗൂഢാലോചന അന്വേഷിക്കണം. 2019ല്‍ നടന്ന മോഷണം മാത്രമല്ല,ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറെ അറിയാക്കാതെ 2025ല്‍ നടത്തിയ ഇടപാടും അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ നിലവിലെ ദേവസ്വം ബോര്‍ഡിന്റെ ദുരൂഹ ഇടപാടുകളെ കോടതി അവിശ്വസിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സിപിഎം നേതൃത്വം അറിയാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ മോഷണം നടക്കില്ല. അതിനാലാണ് ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി തന്നെ ഉത്തരവിട്ടത്. ഗുരുവായൂര്‍ ദേവസ്വത്തിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അത് അന്വേഷിക്കുന്നതിന് പകരം അങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുക്കുന്നത്.
ഏതെങ്കിലും പദവി നോക്കിയല്ല, മറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കി യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ ആലപ്പുഴയില്‍ നിന്നുള്ള യുഡിഎഫ് ജനപ്രതിനിധി കൂടിയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു.















