
പത്തനംതിട്ട: അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയായ കായിക താരത്തിന്‍റെ വെളിപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് കേരളം. 64 പേര്‍ ലൈംഗീകമായി തന്നെ ദുരുപയോഗം ചെയ്‌തെന്ന പരാതി പെണ്‍കുട്ടി, ശിശുക്ഷേമ സമിതിക്ക് മുന്നാകെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്, അഞ്ച് പേരെ അറസ്റ്റ് ചെയ്തു.18 വയസുള്ള പെൺകുട്ടി രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സി ഡബ്ലിയു സിക്ക് മുന്നിൽ വെളിപ്പെടുത്തിയത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളില്‍ വെച്ചും വീട്ടില്‍ വെച്ചും പൊതു ഇടത്ത് വെച്ചുപോലും ചൂഷണത്തിനിരയായതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയതോടെ, അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 5 പേരെ അറസ്റ്റ് ചെയ്തത്. വിനീത്, സുബിൻ, സന്ദീപ്, അച്ചു ആനന്ദ്, അനന്ദു എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം.
പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇത് കണ്ടവരും പെണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തു. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് വെളിപ്പെടുത്തൽ.
സി ഡബ്ല്യു സിയിലെ സൈക്കോളജിസ്റ്റുമായുള്ള കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ 64 പ്രതികളുണ്ടെന്നാണു സൂചന. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.