തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികിട്ടാതെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ നിന്ന് മടങ്ങി. 11 ദിവസമായി ഒളിവിലുള്ള രാഹുലിനെ കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സംഘം തിരിച്ചെത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിട്ടില്ലെങ്കിലും മുൻകൂർ ജാമ്യം ഹർജിയിലെ വിധിക്ക് ശേഷമാകും ഇനി തിരച്ചിൽ തുടരൂ എന്നാണ് റിപ്പോർട്ട്.
മുൻകൂർ ജാമ്യം ലഭിച്ചാൽ രാഹുൽ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പാണ്. ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന് നോട്ടീസയക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. രണ്ടാമത്തെ കേസിലെ അതിജീവിത ഇതുവരെ മൊഴി നൽകാത്തതിനാൽ അവരിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം രാഹുലിനെ പൂർണമായി കൈയൊഴിഞ്ഞ കോൺഗ്രസിനുള്ളിൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന ആരോപണം ശക്തമായി. “രാഹുൽ എവിടെയാണെന്ന് മുഖ്യമന്ത്രി പിണറായിക്ക് അറിയാം” എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു. അന്വേഷണ സംഘത്തലവൻ പോലീസ് അസോസിയേഷൻ നേതാവാണെന്നും അവർ തന്നെ രാഹുലിനെ കണ്ടെത്തട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.









