
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വായ്പാ ദുരുപയോഗ കേസിൽ മുൻ എംഎൽഎ പി വി അൻവറിന് ഇഡി നൽകിയ ചോദ്യം ചെയ്യൽ നാളെ നടക്കില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് അദ്ദേഹം ഇഡിയോട് ആവശ്യപ്പെട്ടു. തുടർന്ന് ജനുവരി ഏഴിന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
കെഎഫ്സി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായ്പ തട്ടിപ്പ് നടത്തിയതായി ഇഡി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. അൻവറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരിലുള്ള ബിനാമി കമ്പനികൾക്ക് കെഎഫ്സിയിൽനിന്ന് 12 കോടി രൂപയോളം വായ്പ അനുവദിച്ചു. ഒരേ സ്വത്ത് പല ഘട്ടങ്ങളിലായി പലതവണ ഈടായി വെച്ചാണ് ലോണുകൾ നൽകിയത്.
കെഎഫ്സിയിൽനിന്നുള്ള വായ്പകൾ പിവിആർ. ടൗൺഷിപ്പ് പ്രോജക്ടിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ അൻവറിന്റെ ബിനാമികളെയും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തു. അവരിൽനിന്ന് ലഭിച്ച പ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസ് അയച്ചത്.












