കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

സംസ്ഥാനത്തെ കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി. 3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

വികസന പദ്ധതികള്‍ക്ക് മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. അതേസമയം, മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ.ഡി നോട്ടീസിലെ ആരോപണം. ഇ.ഡിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. ഭൂമി വാങ്ങുകയല്ലെന്നും വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും കിഫ്ബി ഹർജിയിൽ വ്യക്തമാക്കി.

കിഫ്ബി 2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. വിദേശ ധനകാര്യ വിപണികളിൽനിന്ന് പണം സമാഹരിക്കാൻ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയിൽ ലഭിക്കുമെന്നതാണ് പ്രത്യേകത.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

KIIFB Masala Bond Case; High Court stays further proceedings on ED notice

More Stories from this section

family-dental
witywide