വെളുത്ത വർഗക്കാരെ കൊല്ലുന്നു: 2026-ലെ ജി20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കി ട്രംപ്

2026-ൽ മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ സർക്കാർ വെളുത്ത ആഫ്രിക്കാരെയും യൂറോപ്യൻ വംശജർക്കും നേരെയുണ്ടാകുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ അവഗണിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. വെളുത്ത കർഷകരെ കൊല്ലുകയും അവരുടെ ഭൂമി അനിയന്ത്രിതമായി പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.

ഈ വർഷം ജോഹന്നസ്‌ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ അമേരിക്കയുടെ പങ്ക് ദക്ഷിണാഫ്രിക്ക തെറ്റായി കൈകാര്യം ചെയ്തുവെന്നും ട്രംപ് ആരോപിച്ചു. സമാപനച്ചടങ്ങിൽ ജി20 അധ്യക്ഷസ്ഥാനം അമേരിക്കൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥന് കൈമാറാൻ ദക്ഷിണാഫ്രിക്ക സമ്മതിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഈ സംഭവവും വെളുത്ത ന്യൂനപക്ഷ സമൂഹങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കകളും ചേർന്നപ്പോൾ, ദക്ഷിണാഫ്രിക്കയ്ക്കുള്ള എല്ലാ അമേരിക്കൻ സാമ്പത്തിക സഹായങ്ങളും നിർത്താനും 2026 മിയാമി ഉച്ചകോടിയിലേക്ക് ക്ഷണപത്രം നിഷേധിക്കാനും തീരുമാനിച്ചുവെന്നും ട്രംപ് പറഞ്ഞു.

“ദക്ഷിണാഫ്രിക്കയ്ക്ക് 2026 ജി20 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിക്കില്ല. അവർ ഒരിടത്തും അംഗത്വത്തിന് യോഗ്യരല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അവർക്കുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും ഉടൻ നിർത്തുന്നു”വെന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ജോഹന്നസ്‌ബർഗ് ഉച്ചകോടി അദ്ദേഹം പൂർണ്ണമായി ബഹിഷ്കരിച്ചു. വെളുത്ത ആഫ്രിക്കക്കാർക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം പ്രതിനിധികളെ പോലും അയക്കാതിരുന്നത്. ജി20 ആദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോഴും അമേരിക്ക പങ്കെടുക്കാത്തതിനാൽ, അവസാന പ്രഖ്യാപനത്തിൽ അമേരിക്ക ഒപ്പുവെച്ചില്ല. എങ്കിലും, അമേരിക്ക ഈ ആഴ്ച ഔദ്യോഗികമായി ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. അമേരിക്കയിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇല്ലായിരുന്നതിനാൽ കൈമാറ്റ ചടങ്ങും നടന്നില്ല. 2026-ലെ ജി20 ഉച്ചകോടി മിയാമിയിലെ ട്രംപിന്റെ സ്വന്തം ഡോറൽ ഗോൾഫ് റിസോർട്ടിൽ നടത്തുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം, ട്രംപിന്റെ പ്രസ്താവനയെ “ദുഃഖകരം” എന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ വിളിച്ചു. 2025-ലെ ജോഹന്നസ്‌ബർഗ് ജി20 ഉച്ചകോടി അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ടതാണെന്നും, ബഹുസ്വരതയുടെ മൂല്യം അതിലൂടെ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.ജി20 അധികാരം അമേരിക്കൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥന് ശരിയായ രീതിയിൽ കൈമാറിയതാണെന്നും റാമഫോസ വ്യക്തമാക്കി. ട്രംപിന്റെ ആരോപണങ്ങൾ തെറ്റായ വിവരങ്ങൾ ആണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യവും സമത്വാധിഷ്ഠിത ഗ്ലോബൽ പങ്കാളിത്തവും ഊന്നിപ്പറഞ്ഞുകൊണ്ട്, ജി20-യിൽ സജീവവും നിർമാണാത്മകവുമായ അംഗത്വം ദക്ഷിണാഫ്രിക്ക തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Killing white people: Trump excludes South Africa from 2026 G20 summit

More Stories from this section

family-dental
witywide