പോലീസിന് വൻ തിരിച്ചടി, ചെങ്ങമനാട് സിഐക്ക് അധികാരം നൽകിയത് ആരെന്ന് ചോദിച്ച് കോടതി; കെ എം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ പ്രതിയായ കെ എം ഷാജഹാന് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് നടപടികളിലെ പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനം എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ ഷാജഹാനെ അറസ്റ്റ് ചെയ്തതിന്‍റെ നിയമസാധുതയെ കോടതി ചോദ്യം ചെയ്തു.

അറസ്റ്റിന് ചെങ്ങമനാട് സിഐക്ക് അധികാരം നൽകിയത് ആരാണെന്നാണ് കോടതി പോലീസിനോട് ചോദിച്ചത്. കൂടാതെ, റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്കുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, കേസിന് ആധാരമായ വീഡിയോയിൽ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങൾ മാത്രമല്ലേ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

ഷാജഹാൻ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, ഈ ആവശ്യം കോടതി തള്ളി, ഷാജഹാന് ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ കേസ് രജിസ്റ്റർ ചെയ്ത് തിടുക്കത്തിൽ അറസ്റ്റ് നടത്തിയ പോലീസിന്റെ നടപടിക്ക് കോടതിയുടെ ഈ ജാമ്യ ഉത്തരവ് വലിയ തിരിച്ചടിയാണ്. ഈ വിധി കേസിന്റെ തുടർനടപടികളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide