
കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. ഭര്‍ത്താവ് വിശ്രുതനും രണ്ടുമക്കളും ദുഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞത് നാടിന്റെയും നോവായി മാറുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകള്‍ കഴുത്തില്‍ കോളര്‍ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. മകളുടെ ചികിത്സക്കായാണ് അമ്മ കോട്ടയത്തെത്തിയതും ദാരുണമായ അപകടത്തിന്റെ ഇരയായതും.
രാവിലെ 11 മണിയോടെയാകും വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുക. രാവിലെ എട്ടരയോടെയാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
അതേസമയം, ബിന്ദു മരിച്ച സംഭവം ഏറ്റവും വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണെന്നും ഇതിന് സാക്ഷിയാവേണ്ടിവന്നത് ദുഖിപ്പിക്കുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ഏറ്റവും വേദനാജനകവും ദൗര്‍ഭാഗ്യകരുമായ സംഭവത്തിന് സാക്ഷിയാവേണ്ടിവന്ന ദിവസമായിരുന്നു. കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ നിലവിലെ 11, 14, 10 വാര്‍ഡുകളോട് ചേര്‍ന്നുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു എന്ന വീട്ടമ്മയുടെ ജീവന്‍ നഷ്ടമായി.
എന്തെല്ലാം ആശ്വാസവാക്കുകള്‍ പറഞ്ഞാലും ആ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാവില്ല.
അമ്മയെ നഷ്ടമായ മക്കളുടെ കണ്ണീരിന് മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും അറിയാം. എങ്കിലും ആ കുടുംബത്തിന് തണലായി ആശ്വാസമായി ഞാനും സംസ്ഥാന സര്‍ക്കാരും എന്നും ഒപ്പമുണ്ടാവും.
അവരുടെ വേദനയിലും ദുഃഖത്തിലും പങ്കു ചേരുന്നു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍.














