
വൈകീട്ട് അഞ്ചുമണി വരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് കെപിസിസി വക മാധ്യമ വിലക്ക്. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ മാധ്യമങ്ങളോട് പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. ശശി തരൂരിനെ നിലമ്പൂർ തെരഞ്ഞടുപ്പ് പ്രചാരണത്തിന് വിളിച്ചില്ല എന്ന പരിഭവത്തിനായിരുന്നു നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു എന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസം.
പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ല.രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണ്. കുറെ നാളായി തരൂരിന്റെ കൂറ് മോഡിയോടും ശരീരം കോൺഗ്രസിലുമാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു. കോൺഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള എല്ലാ നേതാക്കന്മാരും, അവർക്ക് ഏതൊക്കെ ദിവസമാണ് വരാൻ സൗകര്യമുള്ള ദിവസം തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കുകയും സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.ശശി തരൂർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹമൊഴിച്ച് എല്ലാവർക്കുമറിയാം. ഇനിയൊരിക്കൽ ഐക്യരാഷ്ട്ര സഭയിലേക്ക് മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യം കാണുമെന്നും അതിന് അദ്ദേഹത്തെ മോദി പിന്തുണക്കുമായിരിക്കുമെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.