
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാർ കുറ്റം ഏറ്റുപറയുന്ന വീഡിയോ പുറത്തുവിട്ട് കുടുംബം. നടി അഹാന കൃഷ്ണക്ക് മുന്നിൽ മൂവർ സംഘം കുറ്റം ഏറ്റുപറയുന്ന വീഡിയോ ആണ് കുടുംബം പുറത്തുവിട്ടത്. വലിയ തുക മോഷ്ടിക്കുകയും അതു പിടിക്കപ്പെട്ടപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പരാതി നല്‍കി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്ന് അഹാന വ്യക്തമാക്കി. തട്ടിപ്പ് പിടിക്കപ്പെട്ടതിനു ശേഷം അഹാന ജീവനക്കാരോട് സംസാരിക്കുന്ന വീഡിയോ അമ്മ സിന്ധു കൃഷ്ണ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ സ്വന്തം പേജില്‍ പങ്കുവച്ചുകൊണ്ട് അഹാനയും കാര്യങ്ങൾ വിവരിച്ചു.
‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്‌കാനര്‍ മാറ്റി’ എന്ന് മൂവര്‍ സംഘം പറയുന്നത് വീഡിയോയില്‍ കാണാം. 12 മിനിറ്റുള്ള വീഡിയോയാണ് സിന്ധു കൃഷ്ണ പങ്കുവച്ചത്. അഹാന ചോദ്യം ചെയ്യവെ നില്‍ക്കകളിയില്ലാതെ വന്നപ്പോള്‍ ‘ചേച്ചി പൊലീസിനോട് പറയരുതെ’ എന്ന് മൂവരും അപേക്ഷിക്കുന്നുണ്ട്. നിങ്ങള്‍ ചെയ്ത കാര്യം ശരിയല്ലെന്നും പൊലീസിനെ അറിയിക്കുമെന്നും അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്ന് ജീവനക്കാരി പറയുന്നതും വീഡിയോയിൽ കാണാം.
അഹാനക്ക് പറയാനുള്ളത്
മോഷണം കണ്ടെത്തിയതിന്റെ പിറ്റേന്ന്, കുറ്റം ഏറ്റുപറഞ്ഞ്, ചെറിയൊരു ഒത്തുതീര്‍പ്പിനായി 3 പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പം വന്നപ്പോള്‍, കാല് പിടിച്ച് മാപ്പ് ചോദിക്കുകയും അവര്‍ക്കെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ അമ്മ (സിന്ധു കൃഷ്ണ) യുട്യൂബ് ചാനലില്‍ പുറത്തുവിട്ടിരുന്നു. പറഞ്ഞ കാലയളവിനുള്ളില്‍ ബാക്കി പണം തിരികെ നല്‍കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കാനുള്ള മികച്ച ആശയം ആരോ അവര്‍ക്ക് നല്‍കി. സത്യം തെളിയിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ ഈ വീഡിയോ പുറത്തുവിടുന്നത്. കാരണം നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും എന്താണ് സത്യമെന്നത് വ്യക്തമാണെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ മറുവശത്തുള്ളയാള്‍ സെലിബ്രിറ്റി ആണെങ്കില്‍ എന്തെങ്കിലും ചീത്ത പറഞ്ഞിട്ട് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കാം എന്ന് കരുതുന്ന തട്ടിപ്പുകാര്‍ക്ക് ഇതൊരു ശക്തമായ താക്കീതാണ്. കുറച്ചു ലൈക്കുകള്‍ക്കും വ്യൂസിനുമായി സ്ഥിരീകരിക്കാത്ത വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മീഡിയ പേജുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ അതെല്ലാം കുറച്ചു സമയത്തേക്ക് മാത്രമേ നിലനില്‍ക്കൂ. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളക്കഥകള്‍ പറഞ്ഞ് കരയാനുള്ള അവരുടെ ത്വരയാണ് ഈ 3 തട്ടിപ്പുകാരികളെയും ഇപ്പോള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയത്. അവര്‍ മാന്യരായിരുന്നുവെങ്കില്‍ മോഷ്ടിച്ച പണം അവര്‍ക്ക് നല്‍കാമായിരുന്നു, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. എന്നാല്‍, ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച് ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കിയാല്‍ അവര്‍ മോഷ്ടിച്ച പണം നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ക്ക് തോന്നി – അവിടെയാണ് അവര്‍ സ്വന്തം കുഴിമാടം കുഴിച്ചത്.