
ഡൽഹി: വീണ്ടും തൊഴിലാളി വിരുദ്ധ പ്രസ്താവനയുമായി എൽ&ടി മേധാവി എസ് എൻ സുബ്രഹ്മണ്യൻ. ‘ആഴ്ചയിൽ 90 മണിക്കൂർ ജോലി’ എന്ന ആശയം മുൻപോട്ടു വെച്ച എസ്.എൻ സുബ്രഹ്മണ്യൻ ഇന്ത്യൻ തൊഴിലാളികളെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. ഇന്ത്യയിലെ തൊഴിലാളികൾ സ്വന്തം നാട്ടിൽ നിന്ന് പുറത്ത് പോയി ജോലി ചെയ്യാൻ തയ്യാറല്ലെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. നാട്ടിൽ തന്നെ എന്തെകിലും ജോലി ചെയ്ത് നിൽക്കാനാണ് ഇന്ത്യക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സർക്കാർ ക്ഷേമ പദ്ധതികളുളളതിനാൽ സ്വദേശം വിട്ട് ജോലി ചെയ്യാൻ ഇന്ത്യൻ തൊഴിലാളികൾ തയാറാകുന്നില്ല. അതിനാൽ നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ല’ എന്നാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സിഐഐയുടെ മിസ്റ്റിക്ക് സൗത്ത് ഗ്ലോബൽ ലിങ്കേജസ് ഉച്ചകോടിയിൽ എസ് എൻ സുബ്രഹ്മണ്യൻ പറഞ്ഞത്. ക്ഷേമ പദ്ധതികളും മികച്ച താമസ സൗകര്യങ്ങളും നാട്ടിലെ വിവിധ സർക്കാർ പദ്ധതികളും ലഭിക്കുന്നതിനാൽ തൊഴിലാളികൾ പുതിയ സാധ്യതകൾ തേടുന്നില്ല. എന്നാൽ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വിലങ്ങുതടിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.